Saturday, October 24, 2009

മുസ്ലിം യുവാക്കളേ, ധീരതയോടെ

പറയവിഭാഗത്തില്‍പ്പെട്ട പരമുവിനോടു നാട്ടിന്‍പുറത്തുള്ള ഒരാള്‍ ചോദിച്ചു: "എന്താ പരമൂ, നിനക്കു മുസ്ലിമായാല്‍? അതല്ലേ അന്തസ്സ്‌?" ഉടനെ വന്നു പരമുവിന്റെ മറുപടി: "കൂടിയ മാപ്ലാര്‍ക്കു തന്നെ തിന്നാനില്ല; എന്നിട്ടല്ലേ പുതുതായി മാര്‍ക്കംകൂടുന്നവര്‍ക്ക്‌!"

വൈക്കം ബഷീര്‍ പ്രസിദ്ധനായ ഒരു സംവിധായകനെ ഇരുത്തി ഇസ്ലാമിന്റെ മഹത്ത്വങ്ങള്‍ വര്‍ണിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സംവിധായകന്‍ ചോദിച്ചു: "എങ്കില്‍ ഞാന്‍ മുസ്ലിമാവട്ടെ?" ബഷീറിന്റെ മറുപടി പെട്ടെന്നായിരുന്നു. അദ്ദേഹം പറഞ്ഞു: 'നോ വേക്കന്‍സി!'

പറയന്‍ പരമു പറഞ്ഞതും വൈക്കം ബഷീര്‍ പറഞ്ഞതും ഒന്നുതന്നെ. ആചാരമോ ആര്‍ഭാടമോ പ്രതീക്ഷിച്ചോ ആരുടെയെങ്കിലും വാചകമടികള്‍ കേട്ടോ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ളതല്ല ഒരാളുടെ മതവിശ്വാസം. ഗൗരവപൂര്‍ണമായ ചിന്തയും ബോധപൂര്‍വമായ തീരുമാനവും ജനിച്ചുവളര്‍ന്ന മതം തിരസ്കരിക്കുന്നതിനു മുമ്പ്‌ അത്യാവശ്യമാണ്‌. ഒരാള്‍ മുസ്ലിമാവുക എന്നതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം, തലേന്നു വരെയുള്ള ജീവിതപാതയില്‍ നിന്നയാള്‍ തിരിഞ്ഞുനടക്കുക എന്നാണ്‌. ഇന്നലെവരെ അനുവദനീയമായ പലതും അതോടെ അയാള്‍ക്ക്‌ അനനുവദനീയമായിത്തീരുന്നു. പലതരം ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുതുതായി വന്നുചേരുന്നു. കളവുപറയാനോ കക്കാനോ വിശ്വാസവഞ്ചന നടത്താനോ വാക്കു പാലിക്കാതിരിക്കാനോ അന്യനെ അനാദരിക്കാനോ അപഹസിക്കാനോ അവരുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കാനോ വ്യഭിചരിക്കാനോ മദ്യപിക്കാനോ ആളുകളെ പരിഹസിക്കാനോ ഒന്നും അയാള്‍ക്കു പാടില്ല. അന്യന്റെ താല്‍പ്പര്യത്തിനു സ്വന്തം താല്‍പ്പര്യത്തേക്കാള്‍, അയാളുടെ അഭിമാനത്തിനു സ്വാഭിമാനത്തേക്കാള്‍ മുന്തിയ പരിഗണന നല്‍കുന്ന ഇസ്ലാംമതവിശ്വാസിയുടെ ദൃഷ്ടിയില്‍ ദൈവം ഏകനായപോലെ മനുഷ്യരെല്ലാം ഏകോദരസഹോദരന്മാരാണ്‌. മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ സ്വത്തിന്റെയോ പദവിയുടെയോ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ല.

ഇസ്ലാമില്‍ ഒരുകാലത്തും ആര്‍ത്തിപിടിച്ച മിഷനറി പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നതാണു വാസ്തവം. ഉപ്പുമാവ്‌ ഉരുട്ടിക്കൊടുത്തും അമേരിക്കന്‍ പാല്‍പ്പൊടി കലക്കിക്കൊടുത്തും ഇസ്ലാം ഒരിക്കലും അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കുഷ്ഠരോഗികള്‍ക്കൊപ്പം കിടന്നും ഓവുചാലുകളിലും ഓടകളിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ കണ്ടെടുത്തും നടത്തുന്ന ജനസേവനം അത്യന്തം ശ്ലാഘനീയമാണ്‌. എന്നാല്‍, സേവനത്തെ ഇസ്ലാം മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗമായി കരുതുന്നില്ല. ഇസ്ലാമികദൃഷ്ട്യാ ജനസേവനത്തിന്റെ ലക്ഷ്യം അതു നിര്‍വഹിക്കുന്നവരുടെ പരലോകമോക്ഷമാണ്‌; അഥവാ, ദൈവപ്രീതി. ആര്‍ക്കാണോ സേവനം അര്‍പ്പിക്കുന്നത്‌ അവരില്‍നിന്നു നന്ദിയോ പ്രതിഫലമോ പ്രതീക്ഷിക്കുക ഇസ്ലാമികമല്ല. ഇതില്‍നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ ഒളവണ്ണകളും ഒറീസകളുമുണ്ടാവുന്നത്‌.

ഇസ്ലാമിന്റെ നൈസര്‍ഗികമായ മഹത്ത്വമാണ്‌ അതിനെ ഏക്കാളത്തും വലിയ ആള്‍ക്കൂട്ടമാക്കിത്തീര്‍ക്കുന്നത്‌. ഇന്നത്തേതുപോലെ തീര്‍ത്തും പ്രതികൂലമായ സാഹചര്യം ഇസ്ലാമികച്ചരിത്രത്തില്‍ അപൂര്‍വമാണ്‌. മുസ്ലിം നാടുകളിലും മുസ്ലിം അധിവാസകേന്ദ്രങ്ങളിലും നിത്യവും ബോംബ്‌ വര്‍ഷിച്ചുകൊണേ​‍്ടയിരിക്കുന്നു. വസീറിസ്താനിലും സ്വാതിലും അഫ്ഗാനിലും ഇറാഖിലും ഫലസ്തീനിലും തെക്കന്‍ സുദാനിലും മോഗാദിഷുവിലും ബോംബ്മഴ തുടരുന്നു. ഇക്കാര്യം നിത്യേന കാലത്തു മാധ്യമങ്ങള്‍ കാലാവസ്ഥാ റിപോര്‍ട്ട്‌ വായിക്കുംപ്രകാരം വായിച്ചുതീര്‍ക്കുമ്പോള്‍ അവയിലോരോ സംഭവത്തിലും മരിക്കുന്നത്‌ നൂറുകണക്കിനു മുസ്ലിം സഹോദരീസഹോദരന്മാരാണെന്നു മനസ്സിലാക്കിക്കൊള്ളണം. എന്നിട്ടും ലോകത്ത്‌ ഇസ്ലാമിലേക്കുള്ള കടന്നുവരവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയും മുസ്ലിം ജനസംഖ്യയില്‍ വന്‍വര്‍ധന അനുഭവപ്പെടുകയും ചെയ്യുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌, ലോകത്തെ നാലാള്‍ ഒരിടത്തു കൂടിനിന്നാല്‍ അവരിലൊരാള്‍ മുസ്ലിം ആണ്‌. പല സമുദായങ്ങളുടെയും ജനസംഖ്യ നിഷേധാത്മകമായ പ്രവണത പ്രകടിപ്പിക്കുമ്പോള്‍ മുസ്ലിം ജനസംഖ്യ ആവേശത്തോടെ മുന്നേറുന്നു.

ഈ കണ്ടെത്തലിന്റെ അലയൊലികള്‍ കാംപസുകളിലും ദൃശ്യമാണ്‌. മൊട്ടത്തല കീഴ്പോട്ടു താഴ്ത്തി, ചൊറിപിടിച്ചും വെറിപിടിച്ചും കാംപസിലെ അറബി ഡിപാര്‍ട്ട്‌മന്റുകളുടെ മൂലയിലും ബാത്ത്‌ര്‍റൂമുകളുടെ ഓരങ്ങളിലും ആള്‍ക്കൂട്ടത്തെ ഭയന്നും കൂട്ടുകാരില്‍നിന്ന്‌ അകന്നും കഴിയുന്ന തൊപ്പിയിട്ട തോഴനല്ല ഇന്നു മുസ്ലിം വിദ്യാര്‍ഥി. അവന്റെ കൈയില്‍ സെല്‍ഫോണ്‍ ഉണ്ട്‌. സ്പ്ലെന്‍ഡറിലും പള്‍സറിലും ഒക്കെയാണവന്റെ വരവ്‌. അവന്‍ എല്ലാ അര്‍ഥത്തിലും അടിപൊളിയാണ്‌. അവന്റെ ഉപ്പ ഗള്‍ഫിലാണ്‌. മരുഭൂമി ഉരുക്കിയൊഴുക്കുന്ന തീക്കാറ്റേറ്റ്‌ അവന്റെ ഉപ്പ എല്ലുരുകി അധ്വാനിക്കുന്നത്‌ മകന്‍ അന്തസ്സില്‍ വസ്ത്രം ധരിച്ചും മേല്‍ത്തരം ഭക്ഷണം കഴിച്ചും ആഹ്ലാദപൂര്‍വം ജീവിക്കാനാണ്‌.

പരിമളമായ ഈ ജീവിതപരിസരവും നേരത്തേ പറഞ്ഞ ആചാരാനുഷ്ഠാനങ്ങളിലെ സുതാര്യതയും വിശ്വാസകാര്യങ്ങളിലെ സ്നിഗ്ധതയും ഒത്തുചേരുമ്പോള്‍ അവന്‍ കാംപസുകളിലെ കാന്തശക്തിയുള്ള യുവാവായിത്തീരുന്നു. അവന്റെ ദൈവത്തെ ദര്‍ശിക്കാന്‍ ദേവാലയങ്ങള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കേണ്ട; അവനു തൊഴാനും അനുഗ്രഹം വാങ്ങാനും ഒരു പ്രത്യേക പ്രതിമയിലേക്കു നോക്കിനില്‍ക്കേണ്ട. അവന്റെ ദൈവം അവനു മുന്നിലും നിലത്തും നിരത്തിലുമുണ്ട്‌. അവനു പൂമൂടാനായി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പണമടച്ചു കാത്തിരിക്കേണ്ട; അണിയില്‍ മുമ്പിലെത്താന്‍ പൂജാരിക്ക്‌ കൈക്കൂലി കൊടുക്കേണ്ട; അവന്റെ മതത്തില്‍ പൂജാരിയോ പുരോഹിതനോ ഇല്ല. പണക്കാരനും പണിക്കാരനും കൊട്ടാരത്തില്‍നിന്ന്‌ ഇറങ്ങിവന്ന രാജാവും കുടിലില്‍നിന്നു കയറിവന്ന പ്രജയും സമന്‍മാര്‍. ആദ്യം വന്നവന്‍ ആദ്യം.

അവന്റെ മതത്തില്‍ വിവാഹം സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം ലളിതമാണ്‌. അവിടെയും പുരോഹിതനോ പൂജാരിയോ ആവശ്യമില്ല. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സന്നദ്ധത, പെണ്‍കുട്ടി ദുരുപയോഗപ്പെടുത്തപ്പെടാതിരിക്കാന്‍ രക്ഷിതാവിന്റെ സാന്നിധ്യം, രണ്ടു സാക്ഷികള്‍- തീര്‍ന്നു ചടങ്ങ്‌. പെണ്‍കുട്ടിക്ക്‌ ആണ്‍കുട്ടി ഹൃദയം കൈമാറുന്നതോടൊപ്പം ഉള്ളംകൈയില്‍ 'മഹ്ര്' വച്ചുകൊടുക്കുന്നു. അവന്റെ, അവളുടെ നക്ഷത്രം പൂരാടമാവാം കാര്‍ത്തികയാവാം. ദശ ശനിയാവാം, ചൊവ്വാഴ്ചയാവാം. ദൈവംതമ്പുരാന്‍ സൃഷ്ടിച്ച ഭൂമി അതിന്റെ അച്ചുതണ്ടിന്മേല്‍ തിരിയല്‍ മുഖേന കൈവരുന്ന ഏതു ദിവസവുമാവാം. അവന്റെ/അവളുടെ മുമ്പില്‍ ചൊവ്വ എന്ന ചതിക്കുഴിയോ ശനി എന്ന ദുശ്ശകുനമോ ഇല്ല.

ഇസ്ലാമിന്റെ ഈ സ്വച്ഛത പലരെയും വിറളിപിടിപ്പിക്കുന്നു. ഇപ്പോഴും കാംപസ്‌ പ്രണയത്തിനു വേണ്ടി പരവതാനി വിരിക്കുന്നവര്‍ സംഭവത്തിലെ ഒരു തല മുസ്ലിം ആവുന്നതോടുകൂടി അതില്‍ തീവ്രവാദവും വിദേശപണവും മണക്കുന്നു. ക്രൈസ്തവ-ഹിന്ദു പ്രണയമാവാമത്രേ. പാടില്ലാത്തതു മുസ്ലിം ചെറുക്കന​‍ുമായുള്ള പ്രേമം മാത്രം. ഇതൊന്നും തുറന്നുപറയാനും തുറന്നെഴുതാനും മതേതരത്വത്തെ പിടിച്ച്‌ ആണയിടുന്നവര്‍ക്ക്‌ ഒരു ഉളുപ്പുമില്ല.

ഈ ലേഖകന്‍ ഓര്‍ക്കുന്നു: അന്നു മഞ്ചേരി യൂനിറ്റി കോളജിലെ പെണ്‍കുട്ടി ഒരു ആണ്‍ചെറുക്കന്റെ കൂടെ പ്രണയിച്ച്‌ ഇറങ്ങിപ്പോയി. രക്ഷിതാക്കള്‍ ശരീഅത്ത്‌ പ്രകാരം അവരെ വിവാഹം കഴിപ്പിക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തു. പക്ഷേ, പ്രണയജോടികള്‍ക്ക്‌ പൊടിപിടിച്ച രജിസ്ട്രാര്‍ ഓഫിസില്‍ വച്ചുതന്നെ വേണം 'കാനോത്ത.​‍്‌' എന്നാലല്ലേ ശരീഅത്തിന്റെ വയറ്റത്തു ചവിട്ടാന്‍ പൊന്തിച്ച കാലിന്‌ അതിന്റെ ദൗത്യം നിര്‍വഹിക്കാനാവൂ. ചിലര്‍ അതിനു തടസ്സം നിന്നു. അമ്പോ, എന്തായിരുന്നു കുതൂഹലം! എതിര്‍ത്തവരെ ഭീകരന്മാരും തീവ്രന്മാരുമായി അവതരിപ്പിച്ചു. പ്രണയത്തിനു മുമ്പില്‍ ആകാശമല്ലാതെ അതിരുകളില്ല എന്നായിരുന്നു പെരുമ്പറ. ഇപ്പോള്‍ അതേ പ്രണയസ്നേഹികള്‍ മുസ്ലിം ചെറുപ്പക്കാരെ പ്രണയപരിസരത്തുനിന്ന്‌ ആട്ടിയോടിക്കുന്നു. പെണ്‍കുട്ടികളുടെ മുമ്പാകെ ചുവപ്പും പച്ചവും വരകള്‍ വരയ്ക്കുന്നു. അതിനു നല്‍കുന്ന ന്യായീകരണമാണ്‌ ലൗ ജിഹാദ്‌ എന്ന, ഉലക്കയും ചിന്തയും ഏച്ചുകൂട്ടിയുള്ള നാമകരണം.

മുസ്ലിം യുവാക്കളെ ഭീഷണിപ്പെടുത്തലും ഇസ്ലാമിനെ അവമതിക്കലുമാണ്‌ ലക്ഷ്യം. കോടതിയും പോലിസും ഇക്കാര്യത്തില്‍ നിരുത്തരവാദപരമായി കക്ഷിചേരുകയും കൈകോര്‍ക്കുകയും ചെയ്യുന്നു. മുസ്ലിം പെണ്‍കുട്ടി പ്രേമക്കുരുക്കില്‍ അകപ്പെട്ടാല്‍ പ്രായപൂര്‍ത്തിയായ അവളുടെ കാര്യം തീരുമാനിക്കാന്‍ അവള്‍ക്കു സ്വാതന്ത്ര്യമുണ്ട്‌. അതിനാല്‍ അവളെ കോടതി ഹിന്ദു കാമുകനോടൊപ്പം വിടുന്നു. മറുഭാഗത്ത്‌ അമുസ്ലിം പെണ്‍കുട്ടി മുസ്ലിം ചെറുക്കനെ പ്രേമിച്ചാല്‍ അവളെ മാറ്റിയെടുക്കാന്‍ കോടതി രക്ഷിതാക്കള്‍ക്കു വിശാലമായി സമയം അനുവദിക്കുന്നു- ചുരുങ്ങിയത്‌ മൂന്നാഴ്ച. നഗ്നമായ ഈ വിവേചനം പഴയ ദക്ഷിണാഫ്രിക്കയിലല്ല, മതേതര ഇന്ത്യയിലാണ്‌.

ഇസ്ലാമും ലോക മുസ്ലിം സമൂഹവും ഊതിയാല്‍ പാറിപ്പോവുന്ന അപ്പൂപ്പന്‍താടിയല്ല. അന്യരെ തട്ടിക്കൊണ്ടുവന്നു വേണ്ട ഇസ്ലാമിന്‌ അതിന്റെ കോളം നികത്താനും കളം നിറയ്ക്കാനും. ഗ്രന്ഥകാരനായ മുഹമ്മദ്‌ അസദ്‌, ദാര്‍ശനികനായ രജാ ഗറോഡി,പോപ്‌ താരം യൂസുഫുല്‍ ഇസ്ലാം എന്ന കാറ്റ്‌ സ്റ്റീവന്‍സ്‌, ലോകം അറിയുന്ന ബോക്സിങ്‌ താരം കാഷ്വസ്‌ ക്ലേ എന്ന മുഹമ്മദലി തുടങ്ങിയവരൊന്നും ഇസ്ലാം ആശ്ലേഷിച്ചതു പ്രേമിച്ചോ പ്രേമിക്കപ്പെട്ടോ അല്ല. മലയാളം കണ്ട ഏറ്റവും വലിയ പ്രതിഭയായിരുന്ന മാധവിക്കുട്ടിയെ നാലപ്പാട്ടെ സവര്‍ണാചാരങ്ങളുടെ നാലുകെട്ടില്‍നിന്നു പുറത്തുകടത്തിയും അവസാനം പാളയം പള്ളിയുടെ തിരുമുറ്റത്ത്‌ അവര്‍ക്ക്‌ അന്ത്യവിശ്രമമൊരുക്കിയതും ഏതെങ്കിലും ജിഹാദി ഗ്രൂപ്പല്ല. അഫ്ഗാനിസ്താനിലെ മലമടക്കുകളില്‍ താലിബാന്‍ ജിഹാദികളുടെ കൈയിലകപ്പെട്ട പ്രസിദ്ധ ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവണ്‍ റിഡ്ലിയെ ഇസ്ലാമിന്റെ തിരുമുറ്റത്ത്‌ കാക്ക കൊത്തിക്കൊണ്ടിട്ടതല്ല. താലിബാന്റെ സദാചാരനിഷ്ഠയാണ്‌ അവരുടെ ഇസ്ലാം ആശ്ലേഷണത്തിനു വഴിയൊരുക്കിയത്‌.

(Source)

2 comments:

  1. u didnt add yur blog in chintha aggregator?

    http://chintha.com/malayalam/blogroll.php

    ReplyDelete
  2. പറയവിഭാഗത്തില്‍പ്പെട്ട പരമുവിനോടു നാട്ടിന്‍പുറത്തുള്ള ഒരാള്‍ ചോദിച്ചു: "എന്താ പരമൂ, നിനക്കു മുസ്ലിമായാല്‍? അതല്ലേ അന്തസ്സ്‌?" ഉടനെ വന്നു പരമുവിന്റെ മറുപടി: "കൂടിയ മാപ്ലാര്‍ക്കു തന്നെ തിന്നാനില്ല; എന്നിട്ടല്ലേ പുതുതായി മാര്‍ക്കംകൂടുന്നവര്‍ക്ക്‌!"

    വൈക്കം ബഷീര്‍ പ്രസിദ്ധനായ ഒരു സംവിധായകനെ ഇരുത്തി ഇസ്ലാമിന്റെ മഹത്ത്വങ്ങള്‍ വര്‍ണിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സംവിധായകന്‍ ചോദിച്ചു: "എങ്കില്‍ ഞാന്‍ മുസ്ലിമാവട്ടെ?" ബഷീറിന്റെ മറുപടി പെട്ടെന്നായിരുന്നു. അദ്ദേഹം പറഞ്ഞു: 'നോ വേക്കന്‍സി!'

    ReplyDelete