Friday, October 23, 2009

അഞ്ചു യുവതികളെ കൊലപ്പെടുത്തിയ കേസ്‌: മോഹന്‍കുമാറിനെ പോലിസ്‌ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോഡ്‌: 18 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു പൊട്ടാസ്യം സയനൈഡ്‌ നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനായിരുന്ന മോഹന്‍കുമാറി(48)നെ പോലിസ്‌ കസ്റ്റഡിയില്‍ വിട്ടു.

ബുധനാഴ്ചയാണ്‌ ഇയാളെ ബണ്ട്വാള്‍ പോലിസ്‌ അറസ്റ്റ്‌ ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നത്‌. കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണു പോലിസ്‌ അഞ്ചുദിവസത്തേക്കു കസ്റ്റഡിയില്‍ വാങ്ങിയത്‌. ദക്ഷിണ കാനറ ജില്ലയില്‍നിന്നു കൂടാതെ കാസര്‍കോഡ്‌ താലൂക്കിലെ അഞ്ചു യുവതികളെയും ഇയാള്‍ കൊലപ്പെടുത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി കുമ്പള പോലിസും ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും.

കുമ്പള പോലിസ്‌ സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ, കളായി, വാദ്യപ്പടുപ്പിലെ സാവിത്രി, ബദിയഡുക്ക സ്റ്റേഷന്‍ പരിധിയിലെ പെര്‍ള, പഡ്രെ എന്നിവിടങ്ങളിലെ യുവതികളെയാണു മോഹന്‍കുമാര്‍ കൊലപ്പെടുത്തിയത്‌. എന്നാല്‍, ഇവരുടെ യഥാര്‍ഥ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ല. പൈവളിഗെ സ്വദേശിനിയായ യുവതിയെ അഞ്ചുവര്‍ഷം മുമ്പാണു കാണാതായത്‌. അടുത്ത ബന്ധുവിന്റെ കൂടെ മംഗലാപുരത്തു പോയതാണെന്നും പിന്നീട്‌ കാണാനില്ലെന്നുമാണു പോലിസിലുള്ള കേസ്‌. 18 യുവതികളെ കൊലപ്പെടുത്തിയ അധ്യാപകന്‌ ഇവരുടെ പേരുവിവരങ്ങള്‍ ഓര്‍മയിലില്ല. കാണാതായ യുവതികളുടെയും മരിച്ചനിലയില്‍ കണ്ടെത്തിയ യുവതികളുടെയും ഫോട്ടോകള്‍ താരതമ്യം ചെയ്താണു പോലിസ്‌ സ്ത്രീകളെ തിരിച്ചറിയുന്നത്‌.

ലൈംഗികമായി പീഡിപ്പിച്ച്‌ ഒടുവില്‍ യുവതികളെ കൊലപ്പെടുത്തുന്ന ഇയാള്‍ മനോസംഘര്‍ഷം തീര്‍ക്കാന്‍ കാസര്‍കോഡ്‌ ജില്ലയിലെ ഒരു ജ്യോല്‍സ്യനെയും മന്ത്രവാദിയെയും ഇടയ്ക്കു കാണാറുണ്ടെന്നും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്‌. പാപപരിഹാരത്തിനായി ഒരു ക്ഷേത്രത്തില്‍ പതിവായി പൂജനടത്തിവരുന്നതായും പോലിസ്‌ പറഞ്ഞു. മോഹന്‍കുമാറിന്‌ മൂന്നു ഭാര്യമാരുണ്ട്‌. 1987ല്‍ ധര്‍മസ്ഥലയിലെ മേരിയെന്ന മലയാളി യുവതിയെയാണ്‌ ആദ്യം വിവാഹം ചെയ്തത്‌.

മതസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു പിന്നീട്‌ ബന്ധം പിരിയുകയായിരുന്നു. തുടര്‍ന്ന്‌ ഉപ്പളയിലെ മഞ്ജുളയെയും ദേര്‍ലക്കട്ടയിലെ ശ്രീദേവി റൈയെയും വിവാഹം കഴിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു സാമ്പത്തികമായി പിന്നാക്കത്തിലായതോടെ യുവതികളെ വലയിലാക്കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നുവേന്നും പോലിസ്‌ പറയുന്നു.

(Source)

No comments:

Post a Comment