Wednesday, October 21, 2009

'ലൗ ജിഹാദ്‌': യുവ മുസ്ലിം എന്‍ജിനീയറെ അമേരിക്കന്‍ കമ്പനി പിരിച്ചുവിട്ടു

കോഴിക്കോട്‌: ഹിന്ദു യുവതിയെ വിവാഹം കഴിച്ച ഷിപ്പിങ്‌ എന്‍ജിനീയറായ മുസ്ലിം യുവാവിനെ കൊച്ചിയിലെ അമേരിക്കന്‍ കമ്പനി ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. 'ലൗ ജിഹാദ്‌' കെട്ടുകഥകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന പോലിസ്‌ അന്വേഷണത്തെത്തുടര്‍ന്നാണ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ പോലും നല്‍കാതെയുള്ള പിരിച്ചുവിടല്‍.

യു.എസ്‌ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഷിപ്പിങ്‌ ബ്യൂറോയിലെ ഡിസൈനിങ്‌ എന്‍ജിനീയര്‍ വി അയ്യൂബാണ്‌ പുറത്താക്കപ്പെട്ടത്‌. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ്‌ യുവാവ്‌. ഓഫിസ്‌ ആവശ്യാര്‍ഥം അള്‍ജീരിയയിലായിരുന്ന അയ്യൂബിനെ അടിയന്തരമായി തിരിച്ചുവിളിച്ചാണ്‌ ഈ മാസം 17ന്‌ ജോലിയില്‍ നിന്നു നീക്കം ചെയ്തത്‌.

ആറു മാസം മുമ്പായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ഹിന്ദു പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ രജിസ്റ്റര്‍ വിവാഹം. 'ലൗ ജിഹാദ്‌' വിവാദവുമായി ബന്ധപ്പെടുത്തി എറണാകുളം ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരും സ്പേഷ്യല്‍ ബ്രാഞ്ച്‌ പോലിസും കഴിഞ്ഞ ദിവസങ്ങളില്‍ ഓഫിസിലെത്തി അയ്യൂബിനെക്കുറിച്ച്‌ അന്വേഷണം നടത്തിയിരുന്നു.

പോലിസ്‌ അന്വേഷിച്ചെത്തിയ വിവരം കൊച്ചിയിലെ ഓഫിസ്‌ മേധാവി അറിയിച്ചതിനെത്തുടര്‍ന്ന്‌ യുവഎന്‍ജിനീയറെ പിരിച്ചുവിടാന്‍ അമേരിക്കയിലെ കമ്പനിയാസ്ഥാനത്തു നിന്ന്‌ അടിയന്തര സന്ദേശമെത്തി. ഇതേത്തുടര്‍ന്ന്‌ വിദേശ പര്യടനത്തിലായിരുന്ന അയ്യൂബിനെ മടക്കിവിളിക്കുകയായിരുന്നു. പോലിസ്‌ അന്വേഷണം കമ്പനിയുടെ സല്‍പ്പേരിനു കളങ്കമായെന്നാണ്‌ പിരിച്ചുവിടാനുള്ള കാരണമായി കൊച്ചിയിലെ ഓഫിസ്‌ യുവാവിനെ അറിയിച്ചതു.

അതേസമയം, 'ലൗജിഹാദ്‌' പ്രസ്ഥാനത്തില്‍ അംഗമാണ്‌ അയ്യൂബെന്നും ജോലിയില്‍ നിന്നു നീക്കം ചെയ്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാവുമെന്നും പോലിസ്‌ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ അമേരിക്കന്‍ കമ്പനി നീക്കം ചെയ്തതെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഭാര്യ പി ആര്‍ ശ്രുതി കഴിഞ്ഞ ദിവസം ഡി.ജി.പിക്ക്‌ പരാതി നല്‍കി.

ബിരുദപഠനത്തിനിടെ ഇസ്ലാമിലേക്ക്‌ സ്വമേധയാ ആകൃഷ്ടയായ താനും അയ്യൂബുമായുള്ള വിവാഹം വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയാണ്‌ നടന്നത്തെന്നും യുവതി പരാതിയില്‍ പറയുന്നു. തന്റെ മതംമാറ്റത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ സ്വാധീനമില്ലെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്‌. എന്‍ജിനീയറിങ്‌ ബിരുദധാരിയായ അയ്യൂബ്‌ മൂന്നു വര്‍ഷം മുമ്പാണ്‌ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഷിപ്പിങ്‌ ബ്യൂറോയില്‍ ജോലിക്കു ചേര്‍ന്നത്‌.

(Source)

No comments:

Post a Comment