Wednesday, October 14, 2009

അദൃശ്യ റോമിയോ ജിഹാദികളും മാധ്യമനുണകളുടെ അനര്‍ഥങ്ങളും

കെട്ടുകഥകളുടെ ലൗ ബോംബുകള്‍

ഒരു സമൂഹവുമായി ബന്ധപ്പെട്ട സുന്ദരചിഹ്നങ്ങളെയും മനോഹര വാക്കുകളെയും വിശുദ്ധമായ പ്രയോഗങ്ങളെയും ഭീകരവല്‍ക്കരിച്ച്‌ ആ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കുതന്ത്രത്തിനു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌.

മാധ്യമ-സംഘപരിവാര ഫാഷിസം കേരളത്തില്‍ മുസ്ലിംകള്‍ക്കെതിരേ കാലങ്ങളായി നടത്തുന്ന ഇത്തരം കുല്‍സിതപ്രചാരണങ്ങളില്‍ ഇപ്പോള്‍ നീതിപീഠവും കണ്ണിചേര്‍ന്നതോടെയാണു 'ലൗ ജിഹാദ്‌' വിവാദം സംസ്ഥാനത്തു പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയിരിക്കുന്നത്‌.

കെട്ടുകഥകള്‍ മുഖവിലയ്ക്കെടുത്തു ലൗ ജിഹാദ്‌ എന്നും മറ്റുമുള്ള നിരുത്തരവാദപ്രയോഗങ്ങളിലൂടെ ജിഹാദ്‌ എന്ന വിശുദ്ധവാക്കിന്റെ അര്‍ഥസമ്പന്നതയെയും ഇസ്ലാമിക സാംസ്കാരികസംജ്ഞയെയും തന്നെയാണു കേരള ഹൈക്കോടതി വിവാദ ഉത്തരവിലൂടെ തേജോവധം ചെയ്തതെന്നാണ്‌ ആക്ഷേപം.
ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ കോടതി പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയുടെ പവിത്രതയ്ക്കോ സ്ഥിതിവിവരങ്ങളുടെ സാമാന്യയുക്തിക്കോ നിരക്കുന്നതല്ലെന്നു കണ്ടെത്തുക പ്രയാസമല്ല. മുസ്ലിമുമായി ബന്ധപ്പെട്ടതാണെങ്കില്‍ പ്രണയവും കാല്‍പ്പനികതകളും പോലും ഭീകരയുദ്ധമായി ചിത്രീകരിക്കപ്പെടുന്ന സാമൂഹികദുരന്തത്തിന്റെ സ്വാധീനത്തിലാണു നീതിപീഠവുമെന്ന ആശങ്കയെ സാധൂകരിക്കുന്നതാണു പുതിയ വിവാദങ്ങള്‍.

പ്രണയത്തിന്റെയും പരിണയത്തിന്റെയും പീഡനങ്ങളുടെയുമൊക്കെ മറവില്‍ നടക്കുന്ന സംഘടിത മതംമാറ്റങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ മറച്ചുവച്ചാണു സംഘപരിവാരവും ചില സഭകളും ഇപ്പോള്‍ കോടതിയും മുസ്ലിം യുവാക്കളെ, പെണ്‍കുട്ടികളെ വശീകരിച്ചു അതിര്‍ത്തി കടത്തുന്നവരായി ചിത്രീകരിക്കുന്നത്‌. വാസ്തവത്തില്‍ കേരളത്തിലെന്താണു നടക്കുന്നത്‌? ആരാണു കൂടുതല്‍ മതംമാറ്റത്തിനു വിധേയരാവുന്നത്‌? ഇരകള്‍ വേട്ടക്കാരും യഥാര്‍ഥ വര്‍ഗീയവാദികള്‍ വിശുദ്ധ റോമിയോമാരുമായി ചിത്രീകരിക്കപ്പെടുന്നതിന്റെ കാണാപ്പുറങ്ങള്‍....

വാര്‍ത്തയുടെ ആകര്‍ഷണീയതയ്ക്കു മുമ്പില്‍ വാസ്തവം പ്രതിബന്ധമാവരുത്തെന്ന ഏറ്റുപറച്ചിലോടെയാണ്‌ ഇംഗ്ലണ്ടിലെ പ്രൈവറ്റ്‌ ഐ എന്ന മഞ്ഞപ്പത്രം വായനക്കാരെ തേടിയിരുന്നത്‌. ഇംഗ്ലണ്ടല്ല കേരളം. റിച്ചാര്‍ഡ്‌ ഇംഗ്രസിനെപ്പോലുള്ള പത്രാധിപന്മാരല്ല ഇവിടെ ആ കസേരകള്‍ അലങ്കരിക്കുന്നതും.

മിനിമം വിശ്വാസ്യതയെങ്കിലും ഒരു പത്രത്തിനും വാര്‍ത്തകള്‍ക്കുമുണ്ടാവണമെന്നതു മലയാളി ആഗ്രഹിക്കുന്ന സാമാന്യ മര്യാദയാണ്‌. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത്‌ 'മ' പ്രസിദ്ധീകരണങ്ങളാണ്‌ എന്നതുകൊണ്ട്‌ കേരളീയനു തിരിച്ചറിവും അവബോധവും നഷ്ടമായി എന്ന്‌ അര്‍ഥമില്ല. പക്ഷേ, സ്വന്തം വിശ്വാസ്യത മാത്രമല്ല, വായനക്കാരന്റെ സാമാന്യ തിരിച്ചറിവിനെയും സംസ്ഥാനത്തെ നിയമവാഴ്ചയെയും വെല്ലുവിളിച്ചുകൊണ്ടാണു ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ വിശേഷണങ്ങളില്‍ മുഖ്യധാരാമാധ്യമങ്ങള്‍ പോലും ഇപ്പോള്‍ കഥകള്‍ പടച്ചുവിടുന്നതെന്നതാണു വിരോധാഭാസം.

സംഘപരിവാര സിന്‍ഡിക്കേറ്റുകള്‍ ശൂന്യതയില്‍നിന്നു സൃഷ്ടിക്കുന്ന കഥകളും കണക്കുകളും ചില പത്രങ്ങള്‍ അവയുടെ മുസ്ലിം വിരോധത്തിനും ഹിന്ദുത്വവിപണിയുടെ സമ്മര്‍ദ്ദത്തിനുമനുസരിച്ചു പൊലിപ്പിക്കുകയാണു ചെയ്യുന്നത്‌. ഇങ്ങനെ സംഭവിക്കുമ്പോള്‍, കഥകളും കണക്കുകളുമൊക്കെ പരസ്പരവിരുദ്ധമായി കീഴ്മേല്‍ മറിഞ്ഞു കുപ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ പുറത്തുവരുന്നതാണ്‌ പുതിയ 'ലൗ ജിഹാദ്‌ എക്സ്ക്ലൂസീവു'കളിലും നമുക്കു ബോധ്യപ്പെടുന്നത്‌.

ലൗ ജിഹാദില്‍ കുടുങ്ങി സംസ്ഥാനത്ത്‌ 2,864 പെണ്‍കുട്ടികളെ കാണാതായെന്നാണു സപ്തംബര്‍ 18നു ജന്മഭൂമി റിപോര്‍ട്ട്‌ ചെയ്തത്‌. ഇതുമായി ബന്ധപ്പെട്ട്‌ 703 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്തായും 251 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായും ബി.ജെ.പി മുഖപത്രം പറയുന്നു. ഈ കണക്കുകള്‍ എവിടെനിന്നു കിട്ടിയെന്നോ കേസുകള്‍ എവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവേന്നോ 251 പെണ്‍കുട്ടികളെ ആര്‌ രക്ഷപ്പെടുത്തിയെന്നോ പത്രം വ്യക്തമാക്കുന്നില്ല.

കോഴിക്കോട്‌ ലോ കോളജില്‍നിന്ന്‌ 42ഓളം പെണ്‍കുട്ടികളെ ലൗ ജിഹാദികള്‍ മതംമാറ്റിയെന്നാണു ജന്മഭൂമിയുടെ മറ്റൊരു കണ്ടുപിടിത്തം. ഇത്രയൊക്കെ സംഭവിച്ചിട്ടും സംസ്ഥാനത്ത്‌ ഇലയനക്കങ്ങള്‍ക്കുപോലും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന യുവമോര്‍ച്ചാ സുരേന്ദ്രനും പി എസ്‌ ശ്രീധരന്‍പിള്ളയും എം ടി രമേശുമൊന്നും ഇതൊന്നുമറിഞ്ഞില്ലെന്നതുകൂടിയാണ്‌ അദ്ഭുതം.

കഥകളിലും കണക്കുകളിലും ബി.ജെ.പി പത്രത്തെ കടത്തിവെട്ടിയാണു കേരള കൗമുദിയും കലാകൗമുദിയും രംഗത്തുവന്നത്‌. മഹാരാഷ്ട്രയില്‍ നിന്നാണു ലൗ ജിഹാദ്‌ പ്രസ്ഥാനം കേരളത്തിലെത്തിയതെന്നും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഞ്ഞൂറോളം പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പ്പെട്ടു മതംമാറ്റം ചെയ്യപ്പെട്ടതായി ഐ.ബിക്കു വിവരം ലഭിച്ചതായും കേരള കൗമുദി മുഖ്യവാര്‍ത്തയായി പ്രസിദ്ധീകരിച്ചു. ലൗ ജിഹാദിനു പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്ന്‌ കോടതി കണ്ടെത്തിയെന്നായിരുന്നു കലാകൗമുദിയുടെ വിവരണം. എന്നാല്‍, ഏതു കോടതി, എപ്പോഴാണ്‌ അങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്നു വാരിക പറയുന്നില്ല. കഥയില്‍ ചോദ്യമില്ലെന്നാണല്ലോ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലൗ ജിഹാദ്‌ എന്ന ഭീകരസംഘടനയ്ക്ക്‌ ഓഫിസും സോണല്‍ ചെയര്‍മാന്‍മാരുമുണ്ടെന്നും കലാകൗമുദിയുടെ കഴിഞ്ഞ ലക്കം തറപ്പിച്ചുപറയുന്നു. എന്നാല്‍, എന്തുകൊണ്ട്‌ ഈ കേന്ദ്രങ്ങളുടെയും നേതാക്കളുടെയും വിവരങ്ങള്‍ പോലിസിനു കൈമാറി നിയമനടപടിക്കു സാഹചര്യമൊരുക്കുന്നില്ല എന്ന സംശയത്തിന്‌ ഉത്തരമില്ല.

'അമുസ്ലിം സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ മുസ്ലിം കുഞ്ഞുങ്ങളെ ജനിപ്പിക്കുക വഴി മുസ്ലിംകളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, അന്യമതസ്ഥരുടെ ആത്മവീര്യം തകര്‍ക്കുക കൂടിയാണ്‌ ലൗ ജിഹാദിലൂടെ ലക്ഷ്യമിടുന്ന'തെന്നു പോലിസ്‌ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്നാണ്‌ മുമ്പുകാലത്തു പുരോഗമനത്തിന്റെ കുരിശുപോരാളിയായിരുന്ന വാരികയുടെ മറ്റൊരു വെളിപ്പെടുത്തല്‍. രഹസ്യാന്വേഷണ വിഭാഗം ഏതെന്നുപോലും പറയാനാവാതെയുള്ള, തീര്‍ത്തും നിരുത്തരവാദപരവും എന്നാല്‍ അങ്ങേയറ്റം പ്രകോപനപരവുമായ ഈ ലേഖനം ഗുജറാത്ത്‌ വംശഹത്യക്കു വഴിയൊരുക്കിയ സന്ദേശ്‌ എന്ന വര്‍ഗീയ മഞ്ഞപ്പത്രത്തെ പോലും നാണിപ്പിക്കുന്നതാണ്‌.

രണ്ടു ഹിന്ദുസ്ത്രീകളെ മുസ്ലിംകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തശേഷം മാറിടം മുറിച്ചുമാറ്റി കൊലപ്പെടുത്തുകയും ഗോധ്രയ്ക്കടുത്ത്‌ കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തുവേന്ന്‌ 2002 മാര്‍ച്ച്‌ ഒന്നിനാണ്‌ സന്ദേശില്‍ വാര്‍ത്ത വന്നത്‌. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പോലിസ്‌ ഗോധ്ര മുഴുവന്‍ അരിച്ചുപെറുക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. സന്ദേശ്‌ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു പോലിസ്‌ സൂപ്രണ്ട്‌ പത്രക്കുറിപ്പ്‌ പുറത്തിറക്കുകയുമുണ്ടായി. പക്ഷേ, വംശീയ ഉന്മൂലനത്തിനു കോപ്പുകൂട്ടിയ ബജ്‌രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്‌ സംഘടനകള്‍ സന്ദേശില്‍ വന്ന വ്യാജവാര്‍ത്ത ഗുജറാത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചു.

ആയിരക്കണക്കിനു മുസ്ലിംകള്‍ കൂട്ടക്കശാപ്പു ചെയ്യപ്പെട്ട ഗുജറാത്ത്‌ കലാപത്തില്‍ ഗര്‍ഭിണികളുടെ വയറു കുത്തിക്കീറാനും കൂട്ടബലാല്‍സംഗത്തിനുശേഷം മുസ്ലിം യുവതികളുടെ ഗുഹ്യഭാഗങ്ങള്‍ അറുത്തുമാറ്റാനുമൊക്കെ ഹിന്ദുത്വര്‍ക്ക്‌ ആവേശം പകര്‍ന്നത്‌ സന്ദേശ്‌ കെട്ടിച്ചമച്ച ആ കള്ളവാര്‍ത്തയായിരുന്നുവേന്ന്‌ പിന്നീട്‌ അന്വേഷണത്തില്‍ തെളിഞ്ഞു.

മുസ്ലിംവിരുദ്ധമായ എല്ലാ പ്രചാരണങ്ങളുടെയും കുന്തമുന ഒടുവില്‍ മലപ്പുറം ജില്ലയുടെ ഇടനെഞ്ചിലാണു പതിക്കുകയെന്ന പതിവും കലാകൗമുദി തെറ്റിച്ചിട്ടില്ല. മലപ്പുറത്ത്‌ അംഗീകാരമില്ലാത്ത ഇരുപതോളം ഇസ്ലാം മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ പോലിസ്‌ കണ്ടെത്തിയെന്നാണു വാരിക പറയുന്നത്‌. എന്നാല്‍, അതിലൊരെണ്ണമെങ്കിലും പോലിസ്‌ കേസെടുത്ത്‌ അടച്ചുപൂട്ടിച്ചെന്നോ എന്തുകൊണ്ട്‌ പോലിസ്‌ അങ്ങനെ ചെയ്യുന്നില്ലെന്നോ വാരിക പറയുന്നില്ല.

അതേസമയം, മഞ്ചേരിയില്‍ ക്രിസ്തുമതത്തിലേക്ക്‌ ആളെ ചേര്‍ക്കാനായി ഫാദര്‍ അലവി നടത്തിവന്നിരുന്ന മര്‍ക്കസുല്‍ബിഷാറ എന്ന സ്ഥാപനമാണ്‌ സ്ത്രീപീഡനങ്ങള്‍ പുറത്തുവന്നതിന്റെ പേരില്‍ പോലിസും കോടതിയും ഇടപെട്ട്‌ അടച്ചുപൂട്ടിയതെന്ന വസ്തുത കലാകൗമുദി മറച്ചുവയ്ക്കുകയും ചെയ്യുന്നു.

കോഴിക്കോട്ടും നിയമവിരുദ്ധ ഇസ്ലാം മതപരിവര്‍ത്തന കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി പോലിസിനു വിവരം ലഭിച്ചെന്നും ലേഖനം പറയുന്നുണ്ട്‌. ഒരുലക്ഷം രൂപയും ബൈക്കും നല്‍കി സുമുഖരായ മുസ്ലിം യുവാക്കളെയാണു ലൗ ജിഹാദ്‌ പ്രസ്ഥാനം രംഗത്തിറക്കിയതെന്നും വാരിക കണ്ടുപിടിച്ചിരിക്കുന്നു. തീവ്രവാദ ആരോപണത്തിന്റെ പേരില്‍ ഇത്രയുംകാലം കേരള പോലിസ്‌ വേട്ടയാടിയത്‌ താടിയും നമസ്കാരത്തഴമ്പുമൊക്കെയുള്ള മുസ്ലിം യുവാക്കളെ മാത്രമായിരുന്നു. കലാകൗമുദിയുടെയും മറ്റും കൃപയാല്‍ സുമുഖരും സുന്ദരന്‍മാരുമായ മുസ്ലിം ചെത്തുപിള്ളേരും ഇനി പോലിസിന്റെ നോട്ടപ്പുള്ളികളാവുമെന്നു ചുരുക്കം. (Source)

No comments:

Post a Comment