Friday, October 23, 2009

പ്രണയത്തിന്‌ ജാതിമതം കലര്‍ത്തുന്നത്‌ ശരിയല്ല: ബാലകൃഷ്ണപ്പിള്ള

കൊച്ചി: പരസ്പരം ഇഷ്ടപ്പെട്ട യുവതീയുവാക്കള്‍ വിവാഹം കഴിക്കുന്നതു ജനാധിപത്യസമൂഹത്തില്‍ പൂര്‍ണമായും ശരിയാണ്‌. അതില്‍ ജാതിയും മതവും കലര്‍ത്തുന്നതു ശരിയല്ല. ലൗ ജിഹാദ്‌ എന്ന പേരു നല്‍കി കൊട്ടിഘോഷിക്കുന്നതു ശരിയായ നടപടിയല്ലെന്നും കേരളാ കോണ്‍ഗ്രസ്‌ (ബി) സംസ്ഥാന ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള.

എറണാകുളം പ്രസ്ക്ലബ്ബിന്റെ പുനര്‍വിധി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ വോട്ടര്‍പ്പട്ടികയില്‍ നിന്നു മുസ്ലിം സമുദായത്തെയാണു സി.പി.എം തിരഞ്ഞുപിടിച്ചൊഴിവാക്കിയതെന്നു. ജില്ലാ കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന്റെ താളത്തിനൊത്തു തുള്ളുകയായിരുന്നു. യു.ഡി.എഫിന്റെ ഉറച്ച വോട്ടുകളാണു പട്ടികയില്‍ നിന്നു സി.പി.എം ഒഴിവാക്കിയത്‌. കണ്ണൂരില്‍ സി.പി.എം ജനപ്രാതിനിധ്യ നിയമമാണു ലംഘിക്കുന്നത്‌. സി.പി.എം പരിയാരം മോഡലാണ്‌ കണ്ണൂരില്‍ പ്രയോഗിക്കുന്നത്‌. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശങ്ങളെ കണ്ണൂര്‍ കലക്ടര്‍ പൂര്‍ണമായും ലംഘിക്കുകയായിരുന്നുവേന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

കഴിഞ്ഞ പാര്‍ലമന്റ്‌ തിരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ്സുകളുടെ ഐക്യം അപ്രസക്തമായി. വിവിധ മുന്നണികളില്‍ നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്‌ ഇനിയൊരിക്കലും ഭാഗികമായോ പൂര്‍ണമായോ ലയിക്കുകയില്ല- അദ്ദേഹം വ്യക്തമാക്കി. മന്നത്തു പത്മനാഭന്റെ കാലം മുതല്‍ എന്‍.എസ്‌.എസ്‌ തിരഞ്ഞെടുപ്പുകാലത്തു സ്വന്തം നിലപാടു വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലുമൊരു മുന്നണിക്കു വോട്ട്‌ ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ ഒരു കാലത്തും എന്‍.എസ്‌.എസ്‌ നേതൃത്വം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍, സാമുദായിക പ്രാതിനിധ്യം വേണമെന്നവകാശപ്പെടാന്‍ എന്‍.എസ്‌.എസ്സിനവകാശമുണ്ട്‌. ഉപതിരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ രാഷ്ട്രീയനിലപാടു ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ആസിയാന്‍ കരാറിനെക്കുറിച്ച്‌ ഒരക്ഷരംപോലുമറിയാതെയാണു സി.പി.എം കരാറിനെ എതിര്‍ക്കുന്നത്‌.

മനുഷ്യച്ചങ്ങല കൊണ്ടൊന്നും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നു സി.പി.എം ശ്രമിക്കേണ്ട. മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫ്‌ ഉജ്വലവിജയം നേടുമെന്നു ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

(Source)

No comments:

Post a Comment