Wednesday, September 9, 2009

മതംമാറ്റം: യുവാക്കള്‍ക്കെതിരേ മൊഴി നല്‍കാന്‍ വിദ്യാര്‍ഥിനികള്‍ വിസമ്മതിച്ചു

പത്തനംതിട്ട: പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ അവസാന വര്‍ഷ എം.ബി.എ വിദ്യാര്‍ഥിനികള്‍ ഇസ്ലാംമതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്‌ നിരപരാധികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ഉന്നതരുടെ ശ്രമത്തിന്‌ തിരിച്ചടി. പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്ന ഷഹന്‍ഷായും സിറാജുദ്ദീനും ചെയ്ത തെറ്റെന്താണെന്ന്‌ ഇന്നലെ കോടതിയില്‍ ഹാജരായ യുവതികളോട്‌ ജഡ്ജി ആരാഞ്ഞു. എന്നാല്‍, യുവാക്കള്‍ക്കെതിരേ മൊഴി നല്‍കാന്‍ തയ്യാറാകാതെ വിദ്യാര്‍ഥിനികള്‍ മൗനമവലംബിച്ചു.

കഴിഞ്ഞ 21ന്‌ കോടതിയില്‍ ഹാജരായ യുവാക്കള്‍ക്കു തീവ്രവാദബന്ധമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ ജെ മുഹമ്മദ്‌ അന്‍സാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ എതിരായി മൊഴി നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന്‌ പ്രോസിക്യൂഷന്റെയും പോലിസിന്റെയും വാദം ഇന്നലെ കോടതി തള്ളി. 30 വരെ യുവാക്കള്‍ക്കെതിരേ യാതൊരു പോലിസ്‌ നടപടിയും പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമായി നല്‍കിയ മലയാള മനോരമയുടെ റിപോര്‍ട്ടിനെ കോടതി വിമര്‍ശിച്ചു.

ഇസ്ലാംമതം സ്വീകരിച്ച പെണ്‍കുട്ടികളെ പൈന്തിരിപ്പിച്ച്‌ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിനു പിന്നില്‍ ചില ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരുടെയും ബി.ജെ.പി നേതാവിന്റെയും ഗൂഢാലോചനയുണ്ടെന്ന്‌ തേജസ്‌ നേരത്തെ റിപോര്‍ട്ട്‌ ചെയ്തിരുന്നു.

യുവാക്കളുടെ പേരില്‍ തീവ്രവാദമാരോപിച്ച്‌ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ പേരില്‍ കേസെടുക്കാനായിരുന്നു പോലിസിന്റെ നീക്കം. ഇതിന്‌ സഹായകമായ രീതിയില്‍ വ്യാജകഥകള്‍ മെനയാന്‍ ചില മാധ്യമങ്ങളും ശ്രമിച്ചിരുന്നു. കൊല്ലം കൊട്ടാരക്കര കളിയോത്ത്‌ ബംഗ്ലാവില്‍ ബിനോ ജേക്കബ്‌, തിരുവനന്തപുരം പേരൂര്‍ക്കട ഇന്ദിരാ നിവാസില്‍ മിഥുല എന്നിവര്‍ ഇസ്ലാമിനെക്കുറിച്ച്‌ സ്വയം പഠിച്ച ശേഷമാണ്‌ മതം മാറാന്‍ തയ്യാറായത്‌. ഇതേ കോളജിലെ സീനിയര്‍ വിദ്യാര്‍ഥിയായ പത്തനംതിട്ട സ്വദേശി ഷഹന്‍ഷായുമായുള്ള സുഹൃദ്ബന്ധം ഇസ്ലാമിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ഇവര്‍ക്ക്‌ അവസരമൊരുക്കി. തുടര്‍ന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട യുവാക്കള്‍ക്കൊപ്പം ജീവിക്കാന്‍ തയ്യാറായ പെണ്‍കുട്ടികളെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന്‌ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും പൈന്തിരിപ്പിക്കുകയായിരുന്നു.

മിഥുലയുടെ ബന്ധുവായ ബി.ജെ.പി മുന്‍ സംസ്ഥാന നേതാവിന്റെ ഇടപെടലും പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുള്ള ഐ.ജി റാങ്കിലുള്ള പോലിസ്‌ ഉദ്യോഗസ്ഥന്റെയും സ്പേഷ്യല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്ഥന്റെയും ചരടുവലികളുമാണ്‌ സംഭവംവിവാദമാക്കിയതിനു പിന്നില്‍.

(Source)

No comments:

Post a Comment