Thursday, August 13, 2009

പരാമര്‍ശം നീതിന്യായ വ്യവസ്ഥയ്ക്ക്‌വിരുദ്ധം: ഡോ.ഫസല്‍ ഗഫൂര്‍

കൊച്ചി: മതപരിവര്‍ത്തനം സംബന്ധിച്ച കേസില്‍ യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ലൗ ജിഹാടെന്നും റോമിയോ ജിഹാദ്‌ എന്നുമുള്ള ജഡ്ജിയുടെ പദപ്രയോഗം നീതിന്യായ വ്യവസ്ഥയ്ക്കു വിരുദ്ധമാണെന്ന്‌ എം.ഇ.എസ്‌ നേതാവ്‌ ഡോ.ഫസല്‍ ഗഫൂര്‍.

ഇത്തരം പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ക്കു ചേര്‍ന്നതല്ല. ജഡ്ജിമാരുടെ ഉള്ളിലുള്ള വിരോധമാണ്‌ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നത്‌. ഇതിനു മുമ്പും ജഡ്ജിമാരുടെ ഭാഗത്തു നിന്ന്‌ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഖുര്‍ആന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കൊല്‍ക്കത്താ ഹൈക്കോടതില്‍ ഫയല്‍ ചെയ്ത കേസ്‌ പരിഗണിക്കവേ ജഡ്ജി മോശമായ പരാമര്‍ശം നടത്തിയത്‌ വിവാദമായിരുന്നു. ബാബരി മസ്ജിദ്‌ വിഷയം സങ്കീര്‍ണമാക്കിയതും കോടതികളുടെ പലപ്പോഴുള്ള പരാമര്‍ശങ്ങളാണ്‌. മതം, ജാതി, സംവരണം, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ ജഡ്ജിമാര്‍ പലപ്പോഴും അപക്വമായ പരാമര്‍ശങ്ങളാണ്‌ നടത്തുന്നത്‌.

സാമൂഹിക വിഷയങ്ങളില്‍ രാജ്യത്തെ ബഹുസ്വരതയെ ഉള്‍ക്കൊണ്ടാവണം പരാമര്‍ശം നടത്താന്‍. മതപരിവര്‍ത്തനം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്‌. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാര്‍ കുറച്ചു കൂടി പക്വത കാണിക്കണം. ഷാബാനു കേസിലും മുസ്ലിം സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു.

ഏക സിവില്‍ കോഡ്‌ രാജ്യത്തിന്‌ അഭികാമ്യമാണെന്നും മുസ്‍്ലിംകളാണ്‌ അതിനു തടസ്സമെന്നും പല തവണ ജഡ്ജിമാര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഇത്‌ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള വിശ്വാസ്യത തന്നെ നഷ്ടപ്പെടാന്‍ ഇടയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Source)

മുസ്ലിം സമുദായത്തെ രാക്ഷസവല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ കോടതികള്‍ പങ്കുചേരുന്നത്‌ പ്രതിഷേധാര്‍ഹം: കടയ്ക്കല്‍

കൊച്ചി: മുസ്ലിം സമുദായത്തെ രാക്ഷസവല്‍ക്കരിക്കാന്‍ ചില മാധ്യമങ്ങളും തല്‍പ്പരകക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോടതി കൂടി പങ്കു ചേരുന്നത്‌ ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ കേരള മുസ്ലിം ജമാഅത്ത്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കടയ്ക്കല്‍ അബ്ദുല്‍ അസീസ്‌ മൗലവി. രക്ഷാകര്‍ത്താക്കളുടെയും സമുദായത്തിന്റെയും മറ്റും അംഗീകാരമില്ലാത്ത കാംപസ്‌ പ്രണയങ്ങള്‍ പുതിയ കാര്യമല്ല.

എന്നാല്‍, ലൗ ജിഹാദ്‌ എന്ന പേരില്‍ സംഘപരിവാരം നടത്തുന്ന പ്രചാരണം കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ്‌. ഇതു സംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ സര്‍ക്കാര്‍ തന്നെ അന്വേഷിച്ചു കണ്ടെത്തണം. അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ പരത്തി സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

(Source)

ലൗ ജിഹാദ്‌: കോടതിയുടെ പദപ്രയോഗം സംഘപരിവാര നിഘണ്ടുവില്‍ നിന്ന്‌

കൊച്ചി: മുസ്ലിംകളെ അധിക്ഷേപിക്കാന്‍ സംഘപരിവാരം നിര്‍മിച്ച വാക്ക്‌ കോടതി അതേപോലെ കടമെടുത്തത്‌ നീതിന്യായ വ്യവസ്ഥയില്‍ അപൂര്‍വതയായി. മതപരിവര്‍ത്തനം നടത്തുന്നതിന്‌ കാംപസുകള്‍ കേന്ദ്രീകരിച്ചു ലൗ ജിഹാദ്‌ പ്രവര്‍ത്തിക്കുന്നു എന്ന സംഘപരിവാര സംഘടനകള്‍ വളരെ നാളായി നടത്തുന്ന പ്രചാരണത്തിലെ പദപ്രയോഗം അതേപടി കടമെടുത്താണ്‌ ഇതു സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപോര്‍ട്ട്‌ നല്‍കാന്‍ ഹൈക്കോടതി ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ പോലിസ്‌ ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

ആശയവും ആദര്‍ശവും നീതിന്യായ വ്യവസ്ഥയും സംരക്ഷിക്കാന്‍ നടത്തുന്ന ബഹുമുഖമായ ശ്രമങ്ങള്‍ക്കാണ്‌ ഇസ്ലാമില്‍ 'ജിഹാദ്‌' എന്ന പദം ഉപയോഗിക്കുന്നത്‌. പ്രവാചകനും മുസ്ലിംലോകവും വളരെ പവിത്രമായി കാണുന്ന ഈ വാക്കിനെ അധിക്ഷേപിക്കുന്നതിനു വേണ്ടിയാണ്‌ സംഘപരിവാരം ഇത്തരം വാക്കുകള്‍ സൃഷ്ടിക്കുന്നത്‌.

ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരേ പ്രചാരണം നടത്തുന്നതിനും തങ്ങളുടെ മതപരിവര്‍ത്തനശ്രമങ്ങള്‍ മൂടിവയ്ക്കുന്നതിനുമാണ്‌ ലൗ ജിഹാദ്‌ എന്ന വാക്കുമായി സംഘപരിവാരം രംഗത്തുവന്നത്‌. ചില സംഘപരിവാര സംഘടനകള്‍ ഈ പദം ഉപയോഗിച്ച്‌ പോസ്റ്റര്‍ പ്രചാരണവും മറ്റും നടത്തിയിരുന്നു.

വിവാദം ഭയന്നതുകൊണ്ടോ മറ്റോ മുസ്ലിംകളില്‍ നിന്ന്‌ ഈ പ്രയോഗത്തിനെതിരേ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍, എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പുവരുത്തേണ്ട ജുഡീഷ്യറി സംഘപരിവാരത്തിന്റെ പദപ്രയോഗം കടമെടുത്തത്‌ മുസ്ലിംകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്‌.

ജിഹാദ്‌ എന്ന പരിശുദ്ധമായ വാക്കിനൊപ്പം ലൗ (പ്രണയം) എന്ന പദം കൂട്ടിച്ചേര്‍ത്തു പൈങ്കിളിവല്‍ക്കരിക്കുകയാണ്‌ സംഘപരിവാരം ചെയ്തത്‌. എന്നാല്‍, ആര്‍.എസ്‌.എസുകാരേക്കാള്‍ ഒരുപടി കൂടി കടന്ന്‌ കോടതി ലൗ ജിഹാദ്‌ കൂടാതെ റോമിയോ ജിഹാദ്‌ എന്ന പദപ്രയോഗം കൂടി നടത്തിയിരിക്കുകയാണ്‌.

പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ രണ്ടു പെണ്‍കുട്ടികള്‍ ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്‌ കോടതി ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ എന്നീ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്‌.

തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ്‌ ഇസ്ലാം സ്വീകരിച്ചതെന്നും വിവാഹം കഴിച്ചതെന്നും പെണ്‍കുട്ടികള്‍ ആദ്യം കോടതിയെ അറിയിച്ചിരുന്നു. സാധാരണ രീതിയില്‍ പ്രായപൂര്‍ത്തിയായവരുടെ തീരുമാനം മാനിക്കുകയും വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരുടെ കൂടെ വിടുകയും ചെയ്യാറുള്ള കോടതി, പെണ്‍കുട്ടികളെ മാതാപിതാക്കളോടൊപ്പം അയക്കാനാണ്‌ നിര്‍ദേശിച്ചതു. തുടര്‍ന്ന്‌ പോലിസ്‌ യുവാക്കള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു കേസെടുത്തു.

യുവതികളുടെ മൊഴിയുണ്ടെന്നാണ്‌ പോലിസ്‌ പറഞ്ഞിരുന്നതെങ്കിലും പെണ്‍കുട്ടികള്‍ പിന്നീട്‌ ഇക്കാര്യം നിഷേധിക്കുകയുണ്ടായി. എന്നാല്‍, പോലിസ്‌ കേസ്‌ തുടരുകയാണ്‌ ചെയ്യുന്നത്‌.

പത്തനംതിട്ട സംഭവത്തിലെ ഒരു പെണ്‍കുട്ടി സംസ്ഥാന പോലിസിലെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ്‌. മറ്റൊരു പെണ്‍കുട്ടിക്കു തിരുവനന്തപുരത്തെ സ്പേഷ്യല്‍ ബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥനുമായും ബി.ജെ.പിയുടെ സംസ്ഥാന നേതാവുമായും കുടുംബബന്ധമുണ്ട്‌. ഇവരുടെ സമ്മര്‍ദ്ദം മൂലമാണ്‌ യുവാക്കള്‍ക്കെതിരേ പോലിസ്‌ കള്ളക്കേസ്‌ ചമച്ചിരിക്കുന്നത്‌.

കാംപസില്‍ അമുസ്ലിംകളായ പെണ്‍കുട്ടികള്‍ മറ്റു മതത്തില്‍പ്പെട്ട യുവാക്കളുമായി വിവാഹം നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും ഇക്കാര്യം ഒരു സാമൂഹികപ്രശ്നമായി കോടതിയിലോ രാഷ്ട്രീയക്കാര്‍ക്കിടയിലോ ചര്‍ച്ചയായിട്ടില്ല. മറിച്ച്‌, പെണ്‍കുട്ടി ഇസ്ലാം സ്വീകരിച്ചപ്പോഴാണ്‌ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്‌.

(Source)

ലൗ ജിഹാദിനെക്കുറിച്ച്‌ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക്‌ ഹൈക്കോടതി നിര്‍ദേശം

ലൗ ജിഹാദിനെക്കുറിച്ച്‌ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക്‌ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പ്രണയം നടിച്ചു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം ഇതേക്കുറിച്ചു റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ നിര്‍ദേശം നല്‍കി.

പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം, സംഘടനാ പിന്‍ബലം, കേരളത്തിനു പുറത്തും രാജ്യാന്തരതലത്തിലും ബന്ധമുണ്ടോ, സാമ്പത്തിക സ്രോതസ്സ്‌, വിദേശ സാമ്പത്തിക സഹായം, കള്ളനോട്ട്‌-കള്ളക്കടത്ത്‌-മയക്കുമരുന്ന്‌-തീവ്രവാദ സംഘടനാബന്ധം, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത സമാനസ്വഭാവമുള്ള കേസുകളുടെ എണ്ണം, മതപരിവര്‍ത്തനത്തിന്‌ ഇരയായ സ്കൂള്‍- കോളജ്‌ വിദ്യാര്‍ഥിനികളുടെ എണ്ണം എന്നീ കാര്യങ്ങള്‍ വിശദീകരിച്ച്‌ റിപോര്‍ട്ട്‌ നല്‍കാനാണ്‌ കോടതി ഉത്തരവ്‌.

പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ രണ്ട്‌ എം.ബി.എ വിദ്യാര്‍ഥിനികളെ മതംമാറ്റത്തിനു പ്രേരിപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന്‌ ഇരയാക്കുകയും ചെയ്തെന്നാരോപിച്ച്‌ പോലിസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ കോടതി ഉത്തരവ്‌.

സെന്റ്‌ ജോണ്‍സ്‌ കോളജിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന പത്തനംതിട്ട പേട്ട സ്വദേശി ഷഹന്‍ഷാ, കെ.എസ്‌.ആര്‍.ടി.സി താല്‍ക്കാലിക കണ്ടക്ടര്‍ പത്തനംതിട്ട സ്വദേശി സിറാജുദ്ദീന്‍ എന്നിവരാണ്‌ മുന്‍കൂര്‍ ജാമ്യം തേടിയത്‌. പോലിസ്‌ തങ്ങളെ അറസ്റ്റ്‌ ചെയ്യുന്നതു തടയണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളി.

തൃപ്പൂണിത്തുറ ഹില്‍പാലസ്‌, തിരുവനന്തപുരം പേരൂര്‍ക്കട പോലിസ്‌ സ്റ്റേഷനുകളില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ്‌ പോലിസ്‌ കേസെടുത്തത്‌. കേസ്‌ ഡയറി പരിശോധിച്ചതില്‍ നിന്ന്‌ സമാനരീതിയിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്നതായി കോടതി പറഞ്ഞു. മറ്റു സമുദായക്കാരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തുകയാണ്‌ രീതിയെന്നും കോടതി പറഞ്ഞു.

മുസ്ലിം യുവാക്കള്‍ പെണ്‍കുട്ടികളോട്‌ പ്രണയം നടിക്കുകയും പിന്നീട്‌ മതം മാറ്റുകയും ചെയ്യും. ഇതിനായി വന്‍തോതില്‍ പണം ലഭിക്കുന്നു. സംഘടനകളും ചില വ്യക്തികളുമാണ്‌ പദ്ധതി നടപ്പാക്കാനായി പ്രവര്‍ത്തിക്കുന്നത്‌. പോപുലര്‍ ഫ്രണ്ടിന്റെ സഹായംഇവര്‍ക്കു ലഭിച്ചിട്ടുണ്ട്‌. പോപുലര്‍ ഫ്രണ്ട്‌ വനിതാ വിഭാഗം നേതാവ്‌ ഖദീജ പെണ്‍കുട്ടികളെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ സംഘടനയുടെ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ കണ്ടിരുന്നതായും കോടതി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും ഇക്കാര്യത്തില്‍ ആവശ്യമാണെന്നു കോടതി പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌ വിശദീകരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പത്രിക സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്‌. കേസ്‌ രണ്ടാഴ്ച കഴിഞ്ഞ്‌ പരിഗണിക്കാനായി കോടതി മാറ്റി.

(Source)